Tuesday, February 26, 2013

മരുഭൂമിയിലെ ഉണങ്ങുന്ന സ്വപ്നങ്ങള്‍ ...!!!

പൌരാണികകാലം തൊട്ടേ ചരിത്രത്തിന്റെ നാള്‍വഴികളില്‍ ഇടംനേടിയിരിക്കുന്നു അറബികളും മലയാളികളും തമ്മിലുള്ള ബന്ധം. ഒരു കാലഘട്ടത്തില്‍ അറബികളുടെയും പിന്തുടര്‍ന്ന് വന്ന പാശ്ചാത്യരുടെയും "ഗള്‍ഫ്‌" കേരളം ആയിരുന്നെങ്കില്‍ ഇന്ന് ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍കുമ്പോള്‍ മലയാളികള്‍ എല്ലാം നഷ്ട്ടപെട്ടു മുത്തും പവിഴവും തേടി അല്ലെങ്കില്‍ അവനവന്റെ അന്നത്തിന്റെ ഉറവിടം തേടി  അറബികളുടെയും  പാശ്ചാത്യരുടെയും വാതിലില്‍ മുട്ടി തുടങ്ങിയിട്ട് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു ...!!


പാതി നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു മലയാളത്തിന്റെ പ്രവാസത്തിന്...മരുഭൂമിയിലെ മരീചിക തേടിയുള്ള ഈ യാത്രക്ക് അത്ര പഴക്കം ഉണ്ടെങ്കിലും പ്രവാസത്തിന്റെ ശബ്ദം മലയാളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ല, കപ്പലുകളിലും ചെറു ബോട്ടുകളിലും എല്ലാം ആയി അന്നം തേടി കടല്‍ കടന്നപ്പോള്‍ പറയാനുണ്ടായിരുന്നതും പറഞ്ഞു കേട്ടതും എല്ലാം സ്നേഹത്തില്‍ പൊതിഞ്ഞ പച്ചപ്പാര്‍ന്ന മരുഭൂമിയെ കുറിച്ചും മുത്തും പവിഴവും എണ്ണകിണറുകളും നിറഞ്ഞ അറബി കഥയില്‍ മാത്രം കേട്ട് പരിജയമുള്ള  കഥകളും പറഞ്ഞു സ്വന്തം പ്രയാസങ്ങളും നൊമ്പരങ്ങളും ഉള്ളില്‍ഒതുക്കി തനിക്ക്‌ കിട്ടിയ അത്ഭുതവിളക്കിന്റെ കഥകള്‍ പറഞ്ഞു തന്നവനായിരുന്നു ആദ്യ കാലത്തെ പ്രവസിയെങ്കില്‍ ഇന്ന് പ്രവാസിക്ക് പറയാനുള്ളത്‌ കഥന കഥകള്‍ മാത്രമാണ് ..


                                         ‘‘ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
                                   സമ്പൂര്‍ണ്ണവും വൈവിധ്യപൂര്‍ണവുമായ അതിന്റെ 
                                    പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു..’’

പള്ളിക്കൂടമുറ്റത്ത് പത്തുമണിവെയിലില്‍ നിരന്തരം ചൊല്ലി ഉറപ്പിച്ച, ഈ പ്രതിജ്ഞ എന്റെയും നിങ്ങളുടെയും ദേശീയ ബോധത്തിന്റെ അളവുകോല്‍ മാത്രം ആയിരുന്നില്ല ... എന്നിട്ടും കാലം നമ്മളെ കൊണ്ടെത്തിച്ചത് ഏതെങ്കിലുമൊരു പാസ്പോര്‍ട്ട് ഓഫീസിന്റെ വരാന്തയില്‍ ആയിരുന്നു എങ്കില്‍ അത് തികച്ചും യാദ്രഷികം  എന്ന് കരുതാനാവുമോ..?


ഏകദേശം ഇരുപതു ലക്ഷത്തോളം പേര്‍ ഗള്‍ഫു നാടുകളില്‍ മാത്രം പ്രവാസജീവിതം    നയിക്കുന്നവര്‍ ആയി ഉണ്ട്... ഇതില്‍ ബഹുഭൂരിഭാഗവും കുറഞ്ഞ വേതനത്തില്‍ തൊഴില്‍ എടുക്കുന്നവര്‍, മാത്രമല്ല ഒന്നോ രണ്ടോ വര്‍ഷത്തില്‍ കേവലം മാസങ്ങളുടെ അവധിയില്‍ നാടുകാണാന്‍ വിധിക്കപെട്ടവര്‍ ..
പ്രവാസം തിരഞ്ഞെടുക്കുന്നതിന് മുന്‍പ്‌ സ്വന്തം ജീവിതം പച്ചപിടിപ്പിക്കാന്‍ ഒരു ചെറിയ ശ്രമം പോലും നടത്താതെ നാട് നന്നാക്കാന്‍ മുഷ്ട്ടി ചുരുട്ടി മുദ്രാവാക്യങ്ങള്‍ മുഴക്കിയവരും, വിപ്ലവങ്ങള്‍ ജയിക്കാനും ജയിപ്പിക്കാനും വേണ്ടി ജീവിതത്തിന്റെ നല്ല ഭാഗങ്ങള്‍ ഹോമിച്ചവരും അവസാനത്തെ കച്ചിത്തുരുമ്പ് എന്ന രീതിയില്‍ മാത്രം പ്രവാസജീവിതം തിരഞ്ഞെടുക്കുമ്പോള്‍ സ്വന്തം രാജ്യത്ത്‌ അവര്‍ അനുഭവിച്ച സ്വാതന്ത്ര്യം നഷ്ട്ടപെടുന്നതില്‍ തുടങ്ങുന്നു ദുരന്ത കഥകള്‍....
"മല്ലുസ്" എന്നറിയപെടുന്ന മലയാളികളെയെല്ലാം ആവശ്യമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് കുറഞ്ഞ കൂലിയില്‍ ജോലി എടുക്കാന്‍ തയ്യാറുള്ള അറബികളെ തിരഞ്ഞു കൊണ്ടിരുന്നു ഈ കാലത്ത്‌ ഇത്രയെല്ലാം "കഷ്ട്ടപ്പാട്" സഹിച്ച്  എന്തിനാ...? എന്ന ചോദ്യം വളരെ പ്രസക്തമാണെന്നു തോന്നുന്നു ...



നമ്മുടെ നാട് ....
എന്റെ നാട്... എന്നെല്ലാം വലിയ വായില്‍ പറയുകയും എഴുതുകയും എല്ലാം  ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്കും ഇവരുടെയൊക്കെ വാക്കും കേട്ട് ഗള്‍ഫ്‌ മതിയാകി നാട്ടില്‍ എത്തിയവര്‍  യാഥാര്‍ത്ഥ്യത്തോട് അടുക്കുമ്പോള്‍ .... നാട്ടില്‍ ജീവിക്കാന്‍ കഴിയില്ല, ജോലി നോക്കാന്‍ കഴിയില്ല എന്നൊക്കെയുള്ള പരാതികള്‍ വേറെയും .... എന്തൊക്കെയായാലും രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷക്ക്‌ അതിപ്രധാനമായ വിദേശനാണ്യം നേടിതരുന്നതില്‍ ഈ കൂട്ടര്‍ നിസ്തുലസേവനം നടത്തുന്നു എന്നും പറഞ്ഞു വര്‍ഷാ വര്‍ഷം ഒരു ദിവസം മാറ്റിവെച്ചു പരസ്പരം സ്തുതിഗീതങ്ങള്‍ പാടിയും കുടിച്ചും മതിച്ചും നികുതി പണം തിന്നു തീര്‍കുമ്പോള്‍ ഇനിയെങ്കിലും വരും തലമുറയില്‍ നിന്നെങ്കിലും ഈ "രോദനം" ഇല്ലായ്മ ചെയ്യാന്‍ ഭരണകൂടം ശ്രമിക്കേണ്ടിയിരിക്കുന്നു ....!!